ആലപ്പുഴ: ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമാക്കുമെന്നതുൾപ്പെടെ നിരവധി ജനപ്രിയവും നൂതനവുമായ ആശയങ്ങളുമായി സംസ്ഥാന ബജറ്റിൽ ആലപ്പുഴ ഇടംപിടിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് ജില്ലയിലെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതായി. എന്നാൽ, കുട്ടനാട് ഡവലപ്മെന്റ് അഥോറിട്ടി ഉൾപ്പെടെ വൻ സ്വപ്നങ്ങൾ കണ്ടിരുന്ന കുട്ടനാടൻ ജനതയ്ക്ക് വേണ്ടത്ര പരിഗണന ബജറ്റിൽ ലഭിച്ചില്ലെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്.
വിനോദസഞ്ചാരം, കയര്‍, മത്സ്യബന്ധനം തുടങ്ങി ജില്ലയിലെ വിവിധ മേഖലകള്‍ക്ക് ഉണർവേകുന്നതാണ് ബജറ്റിലെ പദ്ധതികള്‍. എന്നാൽ, പലതിനും ആവശ്യമായ ഫണ്ട് നീക്കിവച്ചില്ലെന്ന ആക്ഷേപവുമുണ്ട്. തീരമേഖലയെയും വിനോദസഞ്ചാരമേഖലയെയും പരമ്പരാഗത വ്യവസായമായ കയറിനെയും ചേര്‍ത്തുപിടിച്ചപ്പോള്‍ കാര്‍ഷിക മേഖലക്ക് മതിയായ പരിഗണന കിട്ടിയില്ലെന്ന പരാതി കുട്ടനാട്ടുകാര്‍ക്കുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ച് ആരംഭിക്കുന്ന ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ആലപ്പുഴയെ മേഖല 3 ബ്ലൂ ഇക്കോണമി മേഖലയാക്കും.
ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി ശക്തമായ ഒരു സമ്മിശ്ര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുകയും സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുകയും ഭാവിയില്‍ കേരളത്തെ രാജ്യത്തിന്റെ തന്നെ തന്ത്രപ്രധാനവും സമുദ്രബന്ധിതവുമായ വികസന മേഖലകളില്‍ മുന്‍നിര സ്ഥാനത്ത് എത്തിക്കുമെന്നുമാണ് പ്രതീക്ഷ. സതേണ്‍ കേരള ഇക്കണോമിക് കോറിഡോറിനായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
മത്സ്യമേഖല
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയായി വര്‍ധിപ്പിക്കും.
കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും.
മത്സ്യതൊഴിലാളി മേഖലയിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ സഹായം ലഭ്യമാക്കും.
തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രത്യേക കോസ്റ്റല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും.
പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസിക്ക്കും പട്ടയം ലഭ്യമാക്കും.
സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേതന സഹായം ലഭ്യമാക്കും.
കയര്‍
കയര്‍ ഉത്പന്നങ്ങളുടെ വിപണി ഉറപ്പുവരുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും.
കയര്‍ മേഖലക്ക് 107.64 കോടി രൂപ വകയിരുത്തി.
കയര്‍, കയറുത്പന്നങ്ങള്‍ എന്നിവയുടെ വിൽപനക്കുള്ള വിപണി വികസന സഹായമായി (50 ശതമാനം സംസ്ഥാനത്തിന്റെ തുല്യ വിഹിതം) 10 കോടി രൂപ വകയിരുത്തി.
കയര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു സഹായം നല്കുന്ന തിനുള്ള പദ്ധതിക്കായി 11 കോടി രൂപ വകയിരുത്തി. വിലസ്ഥിരതാ ഫണ്ടായി 35 കോടി രൂപ വകയിരുത്തി.
വിനോദസഞ്ചാരമേഖല
ആലപ്പുഴ ജില്ലയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസഹായത്തോടെ നടപ്പിലാക്കിയ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്ബോട്ട് ടെര്‍മിനലുകളും പരിഷ്കരിച്ച് ഉപയോഗപ്പെടുത്തും.
ആലപ്പുഴയില്‍ ഹൗസ്ബോട്ട് മാലിന്യം ഉള്‍പ്പെടെ സംസ്കരിക്കുന്നതിനു മാലി്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കും.
അര്‍ത്തുങ്കല്‍ ബസിലിക്ക, അമ്പലപ്പുഴക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.
പാതിരാമണല്‍ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാനോട് കൂടിയ പദ്ധതി നടപ്പിലാക്കും.ഒപ്പം മുഹമ്മ ജെട്ടിയില്‍നിന്നും ദ്വീപിലേക്ക് സഞ്ചാരികള്‍ക്കുവേണ്ടി റോപ്പ് വേ സൗകര്യം ഏര്‍പ്പെടുത്തും.
മുസിരിസ് ടൂറിസം പദ്ധതി
മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതന സ്മാരകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസിപ്പിക്കുന്നതിനായി മുസിരിസ് ടൂറിസം പദ്ധതി കൂടുതല്‍ വിപുലമാക്കി ഹെറിറ്റേജ് ടൂറിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങള്‍, പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ പദ്ധതിക്കായി ആകെ 19 കോടി വകയിരുത്തിയിട്ടുണ്ട്.
ഗ്രീന്‍ മാര്‍ഷല്‍സ്
ആലപ്പുഴ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീന്‍ മാര്‍ഷല്‍മാരായി പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്ത് ശുചിത്വം, ഉത്തരവാദിത്തപരമായ സന്ദര്‍ശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കും.
പുതിയ മെഡി. കോളജ്
ഹരിപ്പാട് ഒരു പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് മെഡിക്കല്‍കോളജ് സ്ഥാപിക്കുന്നത്.
എക്സൈസിന് മാതൃകാ റെയ്ഞ്ച് ഓഫീസ്
മാവേലിക്കര റെയ്ഞ്ചില്നിന്നും ചെട്ടിക്കുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകളും കായംകുളം റെയ്ഞ്ചില്നിന്നും പത്തിയൂര്‍ പഞ്ചായത്തും നൂറനാട് റെയ്ഞ്ചില്നിന്നും വള്ളിക്കുന്നം പഞ്ചായത്തും ചേര്‍ത്തുകൊണ്ട് ഒരു പുതിയ മാതൃകാ റെയ്ഞ്ച് ഓഫീസ് സ്ഥാപിക്കും.
മറ്റ് പദ്ധതികൾ
പുതിയ ഹൗസ് ബോട്ട് ടെര്‍മിനല്‍, നെഹ്റു പവലിയന് നീളം കൂട്ടല്‍, സത്രം കോംപ്ളക്സ്, വിജയ് ബീച്ച് പാര്‍ക്ക് നവീകരണം, എസ്ഡിവി, തത്തംപള്ളി, ലിയോ തേര്ട്ടീന്ത്, ആര്യാട് സ്കൂളുകള്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം, സര്‍വോദയപുരത്ത് സ്റ്റേഡിയം റിക്രിയേഷന്‍ ഗ്രൗണ്ട് നവീകരണം, ആലപ്പുഴ മണ്ഡലത്തിലെ വിദ്യാലയങ്ങളില്ഡിജിറ്റല് ലേണിംഗ് സെന്റര്‍, എസ്ഡിവി, വൈഎംസിഎ ടേബിള്‍ ടെന്നിസ് അക്ാഡമികളുടെ സൗകര്യം മെച്ചപ്പെടുത്തല്‍, രാജാ കേശവദാസ് നീന്തല്‍കുളം നവീകരണം, വേമ്പനാട് കായലിന്റെ തീരങ്ങളില്‍ കല്ല് കെട്ട്, ആലപ്പുഴയുടെ തീരപ്രദേശത്ത് ടെട്രാപോഡുകള്‍, പാടശേഖരങ്ങള്‍ക്ക് പുറംബണ്ട് നിര്‍മിക്കല്‍, പൊതുകുളങ്ങള്‍ക്ക് കല്ല് കെട്ട്, ആര്യാട് പള്ളി, അമിനിറ്റി സെന്റര്‍, കൊറ്റംകുളങ്ങര ക്ഷേത്രം, അമിനിറ്റി സെന്റര്‍, മുനിസിപ്പല്‍ ലൈബ്രറി നിര്‍മാണം, വിവിധ റോഡുകള്‍ ബിഎംബിസി ആക്കാന്‍ വകയിരുത്തല്‍, സെന്റ് അഗസ്റ്റിന് സ്കൂളിന് സ്റ്റേഡിയം, മാരാരിക്കുളം എല്‍പി സ്കൂളിന് കെട്ടിട നിര്‍മാണം, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം, കേരള സ്പിന്നേഴ്സില്‍ സൗരോര്‍ജ പാര്‍ക്ക് എന്നിവയ്ക്ക് തുക വകയിരുത്തി.